കേളകം (കണ്ണൂർ): പട്ടി കറക്ടാ എന്ന ട്രോൾ ഫലത്തിൽ വനം വകുപ്പിന് രക്ഷയാകുന്നു, മലയോരത്തെ മൊത്തം വന്യമൃഗാക്രമണ വിഷയത്തേയും ഒരു പട്ടിയുടെ തലയിൽ കെട്ടി വച്ച് തലയൂരാൻ വനം വകുപ്പ് നടത്തുന്ന കോമഡിയാണ് ഇപ്പോൾ മലയോരത്തെ ചർച്ചാ വിഷയം. വ്യാഴാഴ്ച രാത്രിയിൽ പൊയ്യമല എന്ന സ്ഥലത്ത് കൂട്ടിൽ കെട്ടിയിരുന്ന ആട്ടിൻകുട്ടിയെ വന്യജീവി കടിച്ചു കൊന്ന് ഭാഗികമായി ഭക്ഷിച്ചിരുന്നു. കാരക്കാട്ട് ജോസഫിന്റെ വീടിനോട് ചേർന്നുള്ള കൂട്ടിൽ കെട്ടിയിരുന്ന ആടുകളിൽ ഒന്നിനെയാണ് വന്യജീവി കടിച്ചു കൊന്നു തിന്നത്. ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ വന്യജീവിയെ കണ്ടില്ലെങ്കിലും ചോരയിൽ കുളിച്ചു കിടക്കുന്ന ആട്ടിൻകുട്ടിയെ കണ്ട് വിവരം വനം വകുപ്പിന് അറിയിച്ചു. സംഭവമുണ്ടായ പൊയ്യ മല അടക്കമുള്ള പ്രദേശങ്ങളിൽ പുലി കടുവ ചെന്നായ തുടങ്ങിയ വന്യജീവികളുടെ സാന്നിധ്യം പതിവുള്ളതായതിനാൽ ഇവയിൽ ഏതെങ്കിലും ഒന്നാകാം ആട്ടിൻകുട്ടിയെ കടിച്ചു കൊന്നതെന്ന് വീട്ടുകാരും നാട്ടുകാരും സംശയിച്ചു. മാത്രമല്ല ഏതാനും വർഷങ്ങളായി ഈ മേഖലയിൽ കടുവയും പുലിയും മറ്റു വന്യജീവികളും പതിവായി എത്താറുള്ളത് ആണ്. കേളകം കൊട്ടിയൂർ പഞ്ചായത്തുകളുടെ മലയോര പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരം സംഭവങ്ങൾ പതിവാണ്. മാത്രമല്ല കൊട്ടിയൂരിലെ പന്നിയ മലയിൽ നിന്നും കേളകം പഞ്ചായത്തിലെ കരിയർ കാപ്പിൽ നിന്നും കടുവകളെ പിടികൂടിയിട്ടുള്ളതും പുലികളുടെ ദൃശ്യങ്ങൾ പലതവണ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുള്ളതുമാണ്. കഴിഞ്ഞ ഒന്നര മാസമായി ഈ മേഖലകളിൽ പുലിയെ പലതവണ കണ്ടെത്തുകയും കടുവയുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തിട്ടുള്ളതും ആയിരുന്നു. പുലിയെ പിടിക്കാൻ പൊയ്യ മലയിലും രാമച്ചിയിലും കൂടും കൂട്ടിൽ ഇരയും വെച്ച് വനം വകുപ്പ് ആഴ്ചകളായി കാവൽ ഇരുന്നിട്ടുണ്ട്. അതിനാൽ തന്നെ കൂട്ടിൽ കയറി ആട്ടിൻകുട്ടിയെ തിന്നത് ഏതെങ്കിലും വന്യജീവിയാണെന്ന് സംശയിക്കുക സ്വാഭാവികം. കൂടുതൽ ജനവാസ കേന്ദ്രത്തിലാണ് സംഭവം ഉണ്ടായത് എന്നതിനാൽ നാട്ടുകാർ ഭീതിയിലാവുകയും ചെയ്തു. എന്നാൽ സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ചോരയിൽ പതിഞ്ഞ വന്യജീവിയുടെ കാൽപ്പാടുകൾക്ക് ചെന്നായുടെയോ നായയുടെ കാൽപ്പാടുകളും ആയി സാമ്യം കണ്ടതിനാൽ പ്രദേശത്ത് എത്തിയത് ചെന്നായ ആകാമെന്ന് നിഗമനത്തിൽ എത്തി. അതിനാൽ തന്നെ ആട്ടിൻകുട്ടിയുടെ ജഡം അവിടെത്തന്നെ വെച്ച് സമീപത്ത് ഒരു ക്യാമറയും സ്ഥാപിച്ച് കാത്തിരുന്നു. എന്നാൽ ക്യാമറയിൽ കണ്ട ദൃശ്യങ്ങൾ ധാരണകൾ തെറ്റിക്കുന്നതായി മാറുകയാണ് ചെയ്തത്.ആട്ടിൻകുട്ടിയുടെ അവശിഷ്ടത്തിൽ കുറച്ചു ഭാഗം ഒരു നായ കടിച്ചുകൊണ്ട് ഓടിപ്പോകുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. ജീവികളുടെ ജഡമോ അവശിഷ്ടങ്ങളോ കണ്ടാൽ തെരുവ് നായ്ക്കളും വളർത്തു നായ്ക്കളും വരെ അവ തിന്നുക സ്വാഭാവികമാണ്. എന്നാൽ തൊഴുത്തിൽ കയറി ആട്ടിൻകുട്ടിയെ കടിച്ചു കൊന്നു തിന്നത് ഈ നായ ആണെന്നാണ് വനം വകുപ്പ് ഇപ്പോൾ അവകാശപ്പെടുന്നത്. നായ കൂട്ടിൽ കയറി ആട്ടിൻകുട്ടിയെ കടിച്ചു കൊല്ലില്ല എന്നൊന്നും പറയാൻ പറ്റില്ല. കാരണം തെരുവ് നായകൾ ആട്ടിൻകുട്ടികളെയും മറ്റു വളർച്ച ജീവികളെയും മാത്രമല്ല മനുഷ്യ കുട്ടികളെയും വരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സംഭവങ്ങൾ സമീപകാലത്ത് വാർത്തകൾ ആയിട്ടുള്ളതാണ്. അതിനാൽ ആട്ടിൻകുട്ടിയെ കടിച്ചു കൊന്നു തിന്നത് നായ അല്ലെന്നു അവകാശപ്പെടാൻ പറ്റില്ല. വനം വകുപ്പ് പറഞ്ഞതിലും തെറ്റില്ല. പക്ഷേ ഈ ദൃശ്യങ്ങൾ കയ്യിൽ കിട്ടിയതോടെ വനം വകുപ്പിന് ഒരു ലോട്ടറി അടിച്ച ഭാവമായിരുന്നു ഉണ്ടായത്. പതിവില്ലാതെ പത്രം ഓഫീസുകളിലേക്കും മാധ്യമങ്ങളിലേക്കും ഈ ദൃശ്യങ്ങളും കുറിപ്പുകളും പ്രസ്താവനകളുമായി വനം വകുപ്പ് സജീവമായി രംഗത്ത് വന്നു. സാധാരണഗതിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ എന്താണെന്ന് ചോദിച്ചാൽ പോലും പറയാത്തവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. മാധ്യമപ്രവർത്തകർ ഒരു വീഡിയോ കഷ്ണമോ ഒരു ഫോട്ടോയോ ആവശ്യപ്പെട്ടാൽ പോലും കൊടുക്കാൻ മടിക്കുകയും നിരസിക്കാൻ വകുപ്പുകൾ തേടുകയും ചെയ്യുന്ന വനം വകുപ്പാണ് പക്ഷേ ഉഷാറായി പട്ടിയുടെ പടവുമായി രംഗത്ത് വന്നത്. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ എന്താണ് സംഭവിച്ചതെന്ന് പറയാൻ മടിക്കുകയും വിശദീകരണങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്യുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും ഡിഎഫ്ഒയും വരെ ഈ പട്ടി ആക്രമണത്തിന്റെ കഥയും പൊരുളും അനന്തസാധ്യതകളും വിശദീകരിച്ച് നീണ്ട കുറിപ്പുകൾ തന്നെ എഴുതി. യഥാർത്ഥത്തിൽ മലയോരത്തെ വന്യജീവി ആക്രമണ വിഷയത്തിൽ പേരുദോഷം കേട്ട് നിൽക്കുന്ന വനം വകുപ്പിനെ രക്ഷിക്കാൻ അവതരിച്ച പാർട്ടിയാണ് പൊയ്യ മലയിൽ ഇപ്പോൾ ഉള്ളത്. സകല വന്യജീവി ആക്രമണ സംഭവങ്ങളിലും ജനം തെറ്റിദ്ധരിക്കുകയാണ് എന്ന് വിശദീകരിച്ചാണ് ഇപ്പോൾ വനം വകുപ്പ് അതിവിദഗ്ധമായി ഈ അവസരത്തെ ഉപയോഗിക്കുന്നത്. ആട്ടിൻകുട്ടിയെ പട്ടി കടിച്ചു കൊന്നു എന്ന വിഷയത്തെ അധികരിച്ച് വനം വകുപ്പ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് വായിച്ചാൽ തന്നെ എങ്ങനെയാണ് ഈ പട്ടി വനംവകുപ്പിന്റെ രക്ഷകൻ ആകുന്നത് എന്ന് വായനക്കാർക്ക് തിരിച്ചറിയാൻ സാധിക്കും. വിശദീകരണം വിശദമായി ചുവടെ:
പുലിയല്ല, ഭീതി പരത്തിയത് നായ തന്നെ; പൊയ്യമലയിൽ വനംവകുപ്പിന്റെ നിഗമനം ശരിവെച്ച് ക്യാമറ ദൃശ്യങ്ങൾ. കാരക്കാട്ട് ജോസഫിന്റെ ആട്ടിൻകുട്ടിയെ കടിച്ചു കൊന്നത് പുലിയല്ല, മറിച്ച് നായയാണെന്ന് (Domestic/Feral Dog) എന്ന് ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. കഴിഞ്ഞ ദിവസമാണ് ജോസഫിന്റെ ആട്ടിൻകുട്ടിയെ വന്യജീവി പിടികൂടിയത്. ആടിനെ പിടിച്ചത് പുലിയാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചിരുന്നു. കടിച്ച രീതിയും കാൽപ്പാടുകളും പരിശോധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ ഇത് പുലിയല്ലെന്നും, നായയോ ചെന്നായയോ ആകാമെന്നും നിഗമനം നടത്തിയിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഒരു വിഭാഗം വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാക്കി. തുടർന്നാണ് സത്യാവസ്ഥ തെളിയിക്കാൻ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചത്.
കാൽപ്പാടുകളും, ഇരയുടെ വലുപ്പവും, ആക്രമണ രീതിയും പരിശോധിച്ച് വന്യജീവിയാണോ പ്രദേശത്ത് ഇറങ്ങി വളർത്തുമൃഗത്തെ പിടിച്ചത് എന്ന് നിഗമനം നടത്താൻ ട്രെയിനിങ് ലഭിച്ചവർ ആണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.
ജനങ്ങളുടെ സുരക്ഷയ്ക്കായി രാജ്യത്തിൻ്റെ പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും, ഊഹാപോഹങ്ങളുടെ പേരിൽ അശാസ്ത്രീയമായ നിഗമനങ്ങളിലേക്ക് എത്താതിരിക്കാനും, തെറ്റിദ്ധരിക്കപ്പെടാതിരിക്കാനും പൊതുസമൂഹം ജാഗ്രത പുലർത്തണമെന്ന് കണ്ണൂർ ഡി.എഫ്.ഒ . അറിയിച്ചു .
The dog is correct, the locals are the problem. The story of a dog that became a prisoner of the forest department. Now the dog will also be a wild animal along with the leopard, tiger and wolf.






















